Sunday, November 13, 2011

"തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്രം"!!!!!


       ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെതെന്നു പറയപ്പെടുന്ന മുടിയുടെ സൂക്ഷിപ്പിനായി "ശ അറെ മുബാറക് " എന്ന തിരുകേശ സൂക്ഷിപ്പ് കേന്ദ്രം കോഴിക്കോട് കാരന്തൂരില്‍ പണിതുയര്‍ത്താന്‍ പോകുകയാണ്.     തിരുകേശ സൂക്ഷിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി സമുച്ചയമാണ്‌ പണിതുയര്‍ത്താന്‍ പോകുന്നത്. പള്ളിയെക്കാള്‍ വലിയ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മുടി നബിയുടെ അല്ലെന്നും ഇനി ആണെങ്കില്‍ തന്നെ അതിനെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് എന്നുമൊക്കെയുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നു.  അതൊക്കെ അതിനെ കുറിച്ച് അറിവും വിവരവും ഉള്ളവര്‍ ചെയ്തോട്ടെ.

                        നബി ഇസ്ലാമിന്റെ അന്ത്യപ്രവാചകനാണ്‌. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ മുടിയെങ്കില്‍ മുടി, സൗകര്യം പോലെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ പിന്നെവിടെയാണ് തിരുകേശം സൂക്ഷിക്കേണ്ടത്?

                        എന്നാല്‍  "തിരുകേശ"ത്തിന്റെ വിശ്വാസ്യതയെ തലനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതിനു പിന്നിലെ ചേതോ വികാരം വിശ്വാസപരം  മാത്രമാണോ  എന്നത് സംശയമാണ്.  ഈ മുടിപ്പള്ളി നിര്‍മാണത്തിന് പിന്നിലെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങള്‍ കൂടി ചര്‍ച്ചിക്കെണ്ടിയിരിക്കുന്നു. കോടികളുടെ പണപിരിവാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും "തിരുകേശ"പള്ളിയുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ആണ്. ഇന്നാട്ടിലും മറുനാട്ടിലുമായി പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ കൊണ്ടാണ് തിരുകേശപ്പള്ളിയുടെ നിര്‍മാണം. അങ്ങനെ AP മുസ്ല്യാര്‍ അതി വളവ് കാണിക്കുന്നതില്‍ ഉള്ള ക്രിമികടിയും ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഉണ്ട് എന്നത് വ്യക്തം. തങ്ങള്‍ക്ക് ഈ ബുദ്ധി തോന്നാതെ പോയല്ലോ എന്ന കുണ്ടിതം. അതാണ്‌ പ്രശ്നം.

                      സാമ്പത്തികമായി മാത്രമല്ല, സാമുദായികമായും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടക്കുന്നുണ്ട്. പൊതുവേ ന്യൂന പക്ഷമായ കാന്തപുരം AP വിഭാഗം മുടിപ്പള്ളിയുടെ വരവോടെ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ മേല്‍ക്കോയ്മ നേടും എന്നുറപ്പാണ്. ഇന്ന് ബഹു ഭൂരിപക്ഷം  മുസ്ലിങ്ങളും  (ഞാന്‍ സംസാരിച്ച ഒരാള്‍ പോലും) മുടിപ്പള്ളിയെ അനുകൂലിക്കുന്നില്ല. എന്നിട്ടും കാന്തപുരം പണം എറിഞ്ഞ് പള്ളി പണിയുന്നു. അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്.  കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും,  "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!

                        പൂത്ത കാശുള്ള വിശ്വാസിയെ സ്വര്‍ഗ്ഗ രാജ്യം കാട്ടി പ്രലോഭിപ്പിക്കാം, ജന ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ കോടികളുടെ പള്ളി പണിയുന്നതിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്യുന്നവനെ നരക തീ കാട്ടി വിരട്ടാം . അങ്ങനെ കോടികള്‍ പിരിച്ചു നമുക്ക് തിരുകേശത്തെ സൂക്ഷിക്കാം. കാരണം എന്തൊക്കെയായാലും  ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ഒരു കഷ്ണം മുടി കേരളത്തില്‍ എത്തിയതില്‍ നമുക്ക് അഭിമാനിക്കാം. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേര് അന്വര്‍ത്തമായത് ശരിക്കും ഇപ്പോളാണ്.

                      "തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്ര"മായി കേരളം മാറിയത്  എങ്ങനെയാണ്?       എന്ത് കൊണ്ട് ഈ ഇതിനായി  കേരളത്തെ തിരഞ്ഞെടുത്തു എന്നത് നാം മറുപടി പറയേണ്ട  വിഷയമാണ്. ഇതെല്ലാം വിറ്റുപോകുന്ന ഒരു അന്തവിശ്വാസ മാര്‍ക്കറ്റ്‌ ഇവിടെ ഉണ്ട് എന്നല്ലേ അത് കാണിക്കുന്നത്?

              പൊന്നമ്പലമേട്ടിലെ തീപന്തം കത്തിക്കല്‍ കോടികള്‍ കൊയ്യുന്ന നാടാണിത്. മകര വിളക്ക് ശുദ്ധ തട്ടിപ്പാണ് എന്നതും വിശ്വാസികളെ പറ്റിച്ചു പത്തു പുത്തനുണ്ടാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന തോന്ന്യാസം ആണെന്നതും പകല്‍ പോലെ വ്യക്തമായിട്ടും അതിനു വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സംരക്ഷണം ലഭിക്കുന്ന നാട്ടില്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും. ഈ സംരക്ഷണം നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് മുടിപ്പള്ളിയുമായി ഇറങ്ങാന്‍ AP മുസ്ല്യാര്‍ക്ക് ധൈര്യം നല്‍കിയത് എന്നുറപ്പ്.

                        ഉയര്‍ന്ന ഭൌതികജ്ഞാനവും മുടിഞ്ഞ പ്രബുബ്ധതയും ഉള്ളവരാണ് നമ്മള്‍ മലയാളീസ് എന്നൊരു വിചാരം പൊതുവേയുണ്ട്. കോപ്പാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ മുടിപ്പള്ളിയും പന്തം കൊളുത്തലുമെല്ലാം ഇന്നാട്ടില്‍ നടക്കുമായിരുന്നോ? അതോ ഈ പറഞ്ഞ സവിശേഷതകള്‍ മലയാളിക്ക് നഷ്ടപെടുകയാണോ?
         
              പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ അധികാരമില്ലാതിരുന്ന നാടാണ് കേരളം.
മാറ് മറയ്ക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി സമരം നടന്ന കേരളം . . .
തൊട്ടു കൂടായ്മയും തീണ്ടലും  കൊടികുത്തി വാണ കേരളം. . .
ഇതൊക്കെ കണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍ "കേരളം ഒരു ഭ്രാന്താലയം ആണ്" എന്ന് വിശേഷിപ്പിച്ചത്. അനവധി നിരവധി സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ക്കും ശേഷമാണ് ആ ചീത്തപ്പെരിനു അല്പമെങ്കിലും മാറ്റം വന്നത്.

                 എന്നാല്‍ ഇന്ന് ദിനേനയെന്നോണം പത്രങ്ങളില്‍ നിറയുന്നത് സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയും കഥകളാണ്. അമ്പലത്തില്‍ ദൈവത്തെ കാണാഞ്ഞിട്ടാവാം ആളുകള്‍ ആശ്രമത്തില്‍ ദൈവത്തെ തേടി പോകുന്നത്.  പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടോ വകുപ്പ് മേധാവിയോ ഇരുന്ന ഓഫീസില്‍ അയാള്‍ക്ക് ശേഷം വരുന്ന മേല്ജാതിക്കാര്‍ ശുദ്ധികലശം നടത്തുന്ന വാര്‍ത്തകളും കുറവല്ല. അതായത് നൂറ്റാണ്ടുകളുടെ ദുരിതങ്ങളെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തകര്‍ത്തെറിഞ്ഞ നാം അറിഞ്ഞോ അറിയാതെയോ അവയെ തിരിച്ചു കൊണ്ട് വരികയാണ്.


ലാസ്റ്റ് എഡിഷന്‍: കോടികളുടെ മുതല്‍ മുടക്കില്‍ സര്‍ക്കാരിന്റെയും മത മേധാവികളുടെയും അനുഗ്രഹാശിസുകളോടെ നടക്കുന്ന മുടിക്കച്ചവടവും പന്തം കൊളുത്തലുമെല്ലാം അങ്ങനെ എഴുതിതള്ളാന്‍ ആകില്ല. കാരണം ഒരു പക്ഷെ ഇനി ഇതിന്റെ പേരിലാകും നാളെ കേരളം അറിയപ്പെടാന്‍ പോകുന്നത്.അപ്പോള്‍  വിവേകാനന്ദന്‍ വീണ്ടും ജനിച്ചാല്‍ "കേരളം ഒന്നല്ല, ഒന്നൊന്നര ഭ്രാന്താലയം ആണ്" എന്ന് എഴുതി ഒപ്പിട്ടു തരുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇതിനെയൊക്കെ മുളയിലെ നുള്ളേണ്ടതുണ്ട്...
Related Posts Plugin for WordPress, Blogger...